എഐ ക്യാമറ: കെല്‍ട്രോണിന് ആദ്യ ഗഡു നല്‍കാന്‍ അനുമതി നല്‍കി ഹൈക്കോടതി

എഐ ക്യാമറ വിഷയത്തില്‍ കെല്‍ട്രോണിന് ആദ്യ ഗഡു നല്‍കാന്‍ അനുമതി നല്‍കി ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കരാറുകാര്‍ക്ക് പണം കൈമാറുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. ജൂണ്‍ 23 മുതല്‍ എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കാന്‍ കോടതി അനുമതി നല്‍കിയത്.

ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട-മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആദ്യ ഗഡുവായ 11.75 കോടി കെല്‍ട്രോണിന് നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കിയത്. ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. എ ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അഴിമതി ആരോപണം ഉയര്‍ത്തിയതോടെയാണ് കരാറുകാര്‍ക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്.