നിപ പ്രതിരോധം; വിദ്യാലയങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവിൽ തിരുത്തുമായി അധികൃതർ

കോഴിക്കോട് ജില്ലയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധിയിൽ തിരുത്തുമായി അധികൃതർ. നേരത്തെ അനിശ്ചിതകാല അവധിയെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ പ്രതിരോധത്തിന്റെ ഭാഗമായുള്ള അവധി ഈ മാസം 18 മുതല്‍ 23 വരെയാക്കി ചുരുക്കി. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ മായി മാത്രം നടത്തും. മുന്‍ ഇറക്കിയ ഉത്തരവ് ജനങ്ങളില്‍ അനാവശ്യ ഭീതിപടര്‍ത്തിയതിനാലാണ് അവധി ചുരുക്കിയത്. ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിലുണ്ട്.

പുതിയ നിപ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്‌സ് ഐഡന്റിഫിക്കേഷന്‍ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേര്‍ന്നുവെന്നും കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.