‘സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് സംഘി നുണ ഫാക്ടറികള്‍’: കെകെ രാഗേഷ്

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് സംഘി നുണ ഫാക്ടറികളെന്ന് മുന്‍ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെകെ രാഗേഷ്. ‘കേന്ദ്രത്തിന് ഇതില്‍ മേനി നടിക്കാന്‍ ഒന്നും തന്നെയില്ല. നാമമാത്രമായ കേന്ദ്ര വിഹിതം, പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറും 2% മാത്രമാണ്. എല്ലാം കേന്ദ്രം നല്‍കുന്നതാണെന്നും പറഞ്ഞുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞു ചമയുന്നവരോട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലെ പോലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാത്തതെന്തേ എന്നു മാത്രമേ ചോദിക്കാനുള്ളൂ’ എന്നും കെകെ രാഗേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് സംഘി നുണ ഫാക്ടറികള്‍. കേന്ദ്ര സര്‍ക്കാരാണ് വാര്‍ദ്ധക്യ, ഭിന്നശേഷി, വിധവാ, അവിവാഹിത, കര്‍ഷക പെന്‍ഷന്‍ തുകകള്‍ക്കുള്ള മുഴുവന്‍ ചെലവും നല്‍കുന്നതെന്ന പച്ചക്കള്ളം അവര്‍ ഏറെക്കാലമായി തുടരുന്ന ഒന്നാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ്. കേരളത്തില്‍ വാര്‍ദ്ധക്യ പെന്‍ഷനര്‍ഹരായ 28.77 ലക്ഷം പേര്‍ക്കായി ഒരു മാസം ആകെ ചെലവഴിക്കുന്ന തുക 420.14 കോടി രൂപയാണ്.

ഇതില്‍ 9.56 കോടി (2.3%) മാത്രമാണ് കേന്ദ്ര വിഹിതം. മുഴുവന്‍ പേര്‍ക്കും 1600 രൂപ വീതം മാസം ലഭിക്കുന്ന വാര്‍ദ്ധക്യ പെന്‍ഷനില്‍ ആകെയുള്ള 28.77 ലക്ഷം ഗുണഭോക്താക്കളില്‍ 3.7 ലക്ഷം (375820) പേര്‍ക്ക് മാത്രമാണ് കേന്ദ്രസഹായം. അതും വെറും 200 രൂപയാണ് ഇത്രയും ആളുകള്‍ക്ക് കേന്ദ്രം നല്‍കുന്നത്.
13.66 ലക്ഷം ഗുണഭോക്താക്കളുള്ള വിധവാ പെന്‍ഷനായി ആകെ 207.36 കോടി ചെലവഴിക്കുന്നതില്‍ വെറും 6.15 കോടി മാത്രമാണ് കേന്ദ്ര വിഹിതം. അതായത് തുച്ഛമായ 3% തുക. എല്ലാവര്‍ക്കും മാസം 1600 രൂപ ലഭിക്കുന്ന വിധവാ പെന്‍ഷനില്‍ വെറും 300 രൂപ വീതം 2 ലക്ഷം (205299) പേര്‍ക്ക് മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം. 4.09 ലക്ഷം പേര്‍ക്ക് നല്‍കുന്ന ഭിന്നശേഷി പെന്‍ഷനായി ആകെ വേണ്ടി വരുന്ന തുക 64.53 കോടി രൂപയാണ്. ഇതില്‍ 22.10 ലക്ഷം മാത്രമാണ് കേന്ദ്രസഹായം. അതായത് വെറും 0.3% മാത്രം. 1600 രൂപ വീതം എല്ലാവര്‍ക്കും ലഭിക്കുന്നതില്‍ കേവലം 7368 പേര്‍ക്ക് മാത്രം 500 രൂപയാണ് കേന്ദ്രം നല്‍കുന്നത്.

അതായത് ഈ മൂന്ന് വിഭാഗങ്ങളിലുമായി ആകെയുള്ള 46.52 ലക്ഷം ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്ക് മാത്രമാണ് നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. ബാക്കിയുള്ള മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നാമമാത്രമായ രീതിയില്‍ ലഭിക്കുന്ന ഈ കേന്ദ്രവിഹിതം തന്നെ പല തവണത്തേതായി 580 കോടി രൂപ കുടിശ്ശികയുമാണ്. 3.51 ലക്ഷം പേര്‍ക്ക് നല്‍കുന്ന കര്‍ഷക പെന്‍ഷനായി 55.17 കോടി രൂപ ചെലവുവരുന്നതില്‍ മുഴുവന്‍ തുകയും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കേന്ദ്രവിഹിതം പൂജ്യമാണ്. 85434 അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് 13.34 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിലും കേന്ദ്രവിഹിതം പൂജ്യമാണ്.

ഇത്തരത്തില്‍ കേരളത്തില്‍ മൊത്തം 50ലക്ഷം (5090390) ഗുണഭോക്താകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആകെ ചെലവാകുന്ന തുക 760.56 കോടിയാണ്. ഇതില്‍ 744.62 കോടി രൂപയും നല്‍കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. കേവലം 15.94 കോടി (2%) മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. അതായത് കേരളത്തില്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയുടെ 98% ബാധ്യതയും സംസ്ഥാന സര്‍ക്കാരിനാണ്. ഇതിനും പുറമെ, സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന പെന്‍ഷന്‍ നല്‍കുന്നതിന് 2023 മേയ് മാസത്തില്‍ 6.7 ലക്ഷം (674245) ഗുണഭോക്താകള്‍ക്കായി 105.79 കോടി രൂപയും ജൂണ്‍ മാസത്തില്‍ 6.7 ലക്ഷം (676340) ഗുണഭോക്താക്കള്‍ക്കായി 106.11 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.

ഇന്ത്യയില്‍ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്. അതിന്റെ 98% വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയുമാണ്. കേന്ദ്രത്തിന് ഇതില്‍ മേനി നടിക്കാന്‍ ഒന്നും തന്നെയില്ല. നാമമാത്രമായ കേന്ദ്ര വിഹിതം, പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറും 2% മാത്രമാണ്. എല്ലാം കേന്ദ്രം നല്‍കുന്നതാണെന്നും പറഞ്ഞുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞു ചമയുന്നവരോട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലെ പോലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാത്തതെന്തേ എന്നു മാത്രമേ ചോദിക്കാനുള്ളൂ. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനിലൂടെ കേരളം പാവങ്ങള്‍ക്കു നല്‍കുന്ന സുരക്ഷിതത്വം തകര്‍ക്കുക കൂടി ലക്ഷ്യമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.