കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അധിക്ഷേപിച്ച് സംസാരിച്ച മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി വീണാ ജോര്‍ജിനെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജിയെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.

പുരോഗമന രാഷ്ട്രീയത്തിന് എതിരായും വര്‍ഗീയമായും മാത്രം സംസാരിക്കുന്ന കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലീം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്ക് എതിരെയെന്നല്ല, ഒരു സ്ത്രീയെ ഇങ്ങനെ പൊതു മധ്യത്തില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണ്. പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മാപ്പു പറയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.