കോടനാട് കേസ്: പളനിസാമിയെക്കുറിച്ച് സംസാരിക്കരുതെന്ന് ഉദയനിധിയോട് മദ്രാസ് കോടതി

കോടനാട് കേസില്‍ മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെക്കുറിച്ച് പ്രസ്താവനകളിറക്കുന്നതില്‍ നിന്നും തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിലക്കി മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി പളനിസാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേസിലെ എഫ്ഐആറിലൊന്നും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ പേര് ഉള്‍പ്പെടുത്തി ഉദയനിധി പ്രസ്താവനകള്‍ നടത്തിയതായും പളനിസ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എക്സ് പ്ലാറ്റ്ഫോമില്‍ ഉദയനിധി സ്റ്റാലിന്‍ തനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടിരുന്നതായും എടപ്പാടി ആരോപിച്ചു. ജയലളിതയുടെ മരണശേഷം അവരുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയും കൊലയും സംബന്ധിച്ച് എടപ്പാടി പളനിസാമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്നും ഇത്തരം നീക്കങ്ങള്‍ തടയണമെന്നും എടപ്പാടി പളനിസ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി രണ്ടാഴ്ചത്തേക്ക് എടപ്പാടിയെ കുറിച്ച് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് ഉത്തരവിടുകയായിരുന്നു.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന സുപ്രധാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ ക്ഷണിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉദയനിധി സ്റ്റാലിന്‍ ആഞ്ഞടിച്ചു. രാജ്യത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങില്‍ ക്ഷണിക്കാതിരുന്നത് വിധവയും ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആളായത് കൊണ്ടാണെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. ഇതാണ് ഞങ്ങള്‍ സനാതന ധര്‍മ്മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.