സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍

സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മറിയ ഉമ്മന്‍ പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ അധിക്ഷേപം നടത്തിയ പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകളും മറിയ ഉമ്മന്‍ ഡിജിപിക്ക് കൈമാറി. നേരത്തെ മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ സൈബര്‍ അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ ഇടതുനേതാവ് നന്ദകുമാറിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സമൂഹമാധ്യങ്ങളിലൂടെ അച്ചുവിനെതിരെ വ്യാപകമായ അതിക്രമമുണ്ടായത്. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയക്കെതിരെയാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. പ്രൊഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം. കേസെടുത്തതിന് പിന്നാലെ നന്ദകുമാര്‍ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.