
ഗാന്ധിനഗർ: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽനിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദില്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിന് ഇടയില്‍ ഇരുപത്തിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു.
നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ, ഗുജറാത്തില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമർജൻസി ആംബുലൻസ് സേവനം തേടി 521 കോളുകള്‍ വന്നു. ശ്വാസതടസ്സത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകള്‍ ലഭിച്ചു. ഇതോടെ ഗർബ വേദികൾക്ക് സമീപമുള്ള സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും ഗുജറാത്ത് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗര്‍ബ സംഘാടകര്‍ വേദിക്ക് സമീപം ഡോക്ടര്‍മാരെ നിയോഗിച്ചു. കൃത്രിമശ്വാസം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. നൃത്തം ചെയ്യുന്നവര്‍ക്ക് കുടിവെള്ള സംവിധാനവും ഉറപ്പാക്കി.
“ഗർബ കളിക്കുന്നവര്‍ ശ്രദ്ധിക്കണം. വിശ്രമമില്ലാതെ നൃത്തം ചെയ്യരുത്. എനിക്ക് ഇന്ന് എന്റെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു,” നൃത്തത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച 17 കാരന്‍ വീര്‍ ഷായുടെ പിതാവ് റിപാല്‍ ഷാ കണ്ണീരോടെ പറഞ്ഞു.
“17 വയസ്സുള്ള വീർ ഷാ, കപദ്‌വഞ്ചിലെ ഗ്രൗണ്ടിൽ ഗർബ നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ കുട്ടി തലകറങ്ങി വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരിലൊരാള്‍ ഉടൻ തന്നെ കൃത്രിമശ്വാസം നല്‍കി. പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ഇല്ലായിരുന്നു. ശ്വാസോച്ഛ്വാസവും നിലച്ച അവസ്ഥയിലായിരുന്നു. മൂന്ന് തവണ കൃത്രിമ ശ്വാസം നല്‍കി. ഉടന്‍ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു,” ആയുഷ് പട്ടേൽ എന്ന ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.