
ന്യൂയോര്‍ക്ക്: നാല് വര്‍ഷം മുമ്പ് ന്യൂജേഴ്സിയില്‍ നിന്ന് കാണാതായ 29 കാരിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മയുഷി ഭഗത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) 10,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു.
2019 ഏപ്രില്‍ 29 ന് വൈകുന്നേരം ജേഴ്സി സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ക ളർഫുള്ളായ പൈജാമയും കറുത്ത ടി-ഷര്‍ട്ടും ധരിച്ച് പുറത്തേക്കിറങ്ങുമ്പോളാണ് മയുഷി ഭഗതിനെ അവസാനമായി കണ്ടത്. 2019 മെയ് 1 ന് അവളെ കാണാനില്ലെന്ന് അവളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മയുഷി ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കും, കൂടാതെ സൗത്ത് പ്ലെയിന്‍ഫീല്‍ഡ്, ഏരിയയില്‍ സുഹൃത്തുക്കളുമുണ്ട്. 2016ലാണ് മയുഷി യുഎസിൽ എത്തിയത് . ന്യൂയോർക് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർഥിയായിരുന്നു.
മയുഷിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടുന്നത് തുടരുകയാണെന്ന് എഫ്ബിഐ നെവാര്‍ക്ക് ഫീല്‍ഡ് ഓഫിസും ജേഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
”കാണാതായ മയൂഷി ഭഗത്തിനെ കണ്ടെത്താനോ അവരുടെ തിരോധാനത്തിലേക്ക് നയിച്ച വിവരങ്ങളോ ഉത്തരവാദിയായ വ്യക്തികളെയോ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും എഫ്ബിഐ 10,000 ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു,” എഫ്ബിഐ വെബ്സൈറ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എഫ്ബിഐ മയുഷിയെ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രാദേശിക എഫ്ബിഐ ഓഫീസുമായോ അടുത്തുള്ള അമേരിക്കന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് നിയമ നിര്‍വ്വഹണ ഏജന്‍സി അറിയിച്ചു.
എഫ്ബിഐ അതിന്റെ വെബ്സൈറ്റിലെ ‘മോസ്റ്റ് വാണ്ടഡ്’ പേജില്‍ ഭഗത്തിന്റെ ‘മിസ്സിംഗ് പേഴ്സണ്‍’ പോസ്റ്റര്‍ ‘തട്ടിക്കൊണ്ടുപോകല്‍/കാണാതായ വ്യക്തികള്‍’ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.















