
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ബലാല്‍സംഗത്തിന് ഇരയായ 12 വയസുകാരി അര്‍ധനഗ്നയായി സഹായത്തിനായി അലയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉജ്ജയനിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്‌നഗര്‍ റോഡിലെ സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചോരയൊലിപ്പിച്ച്, അലറിക്കരഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി സഹായം തേടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ കുട്ടിയെ സഹായിക്കാന്‍ ആരും തയാറായില്ല. ഒരാള്‍ കുട്ടിയെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. ഏതാണ്ട് രണ്ടര മണിക്കൂര്‍ കുട്ടി ഇങ്ങനെ അലഞ്ഞു നടന്നു. ഒടുവില്‍ സമീപത്തുള്ള ഒരു ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന കുട്ടിയെ അവരാണ് രക്ഷിക്കാന്‍ തയാറായത്.
അവശ നിലയിലായിരുന്ന കുട്ടിയെ ആശ്രമഅധികൃതരാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. രക്തം വാര്‍ന്ന് കുട്ടി അവശനിലയിലായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ ഇന്‍ഡോറിലേക്ക് മാറ്റി. ഒരുപൊലീസ് ഉദ്യോഗസ്ഥനാണ് കുട്ടിക്ക് രക്തം നല്‍കിയത്. പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ് കുട്ടിയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയോട് കുടുംബത്തെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഉജ്ജയനിപൊലീസ് മേധാവി സച്ചിന്‍ ശര്‍മ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുടിയ സംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്ന വിമര്‍ശനങ്ങള്‍ക്കിയാണ് പുതിയ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019 നും 21 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും കാണാതായത് മധ്യപ്രദേശിലും മഹാരാഷ്ടയിലുമാണ്. കൂടാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ (6,462) കേസുകള്‍ രേഖപ്പെടുത്തിയതും മധ്യപ്രദേശിലാണ്. അതില്‍ 50% പ്രായ പൂര്‍ത്തിയാകാത്തവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം.















