
തിരുവനന്തപുരം: സംസ്ഥാനത്തെ ഷവർമ വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശേധന. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകൾ 1287 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം നൽകി.
178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
“ഷവർമ വിൽപന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല. ഷവർമ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകൾ (18 ഡിഗ്രി സെൽഷ്യസ്) ചില്ലറുകൾ (4 ഡിഗ്രി സെൽഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവിൽ വേണം പ്രവർത്തിക്കാൻ. ഇതിനായി ടെമ്പറേച്ചർ മോണിറ്ററിംഗ് റെക്കോർഡ്സ് കടകളിൽ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നേടുകയും വേണം,” വീണാ ജോര്‍ജ് പറഞ്ഞു.
ഷവര്‍മക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. കോണില്‍ നിന്നും സ്‌ളൈസ് ചെയ്‌തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഒരിക്കൽ കവർ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്യരുത്. പാക്ക് ചെയ്ത് നൽകുന്ന ഷവർമയുടെ ലേബലിൽ പാകം ചെയ്തതു മുതൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേർക്കണം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എല്ലാം തന്നെ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുത്തു മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിക്കുന്ന വർക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്,” വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.















