
ഗാസ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഗാസയിലെ സ്കൂളിൽ ഇസ്രയേൽ ബോംബ് വർഷിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിലെ അൽ-ഫഖൂറ സ്‌കൂളിലാണ് ആക്രമണമുണ്ടായത്.
ഇസ്രയേൽ വീടുകൾ തകർത്തതിനെ തുടർന്ന് സ്കൂളിൽ അഭയം തേടിയ കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ വർധിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
സ്കൂൾ മുറ്റത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. സ്ഫോടനത്തിനുശേഷം ഇവിടെ എല്ലുകളും മാംസവും ചിതറിയ നിലയിലായിരുന്നെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.
അതേസമയം, ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഇതേവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പലസ്തീൻ അഭയാർഥികളെ പിന്തുണയ്ക്കുന്ന യുഎൻ സഹായ ഏജൻസിയായ യുഎൻആർഡബ്ല്യുഎയിൽ നിന്നും ഇതുവരെ പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല.
യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ താമസിക്കുന്ന ഗാസ മുനമ്പിലെ തങ്ങളുടെ നാല് സ്കൂളുകൾ ബോംബാക്രമണത്തിൽ തകർന്നതായി വ്യാഴാഴ്ച യുഎൻആർഡബ്ല്യുഎ അറിയിച്ചു.