1500 ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം, ആക്രമിച്ചാല്‍ ബന്ദികളെ കൊല്ലുമെന്ന് ഹമാസ് ഭീഷണി

ടെല്‍ അവീവ്: നാലാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നു. ഗാസയ്ക്ക് മേല്‍ ശക്തമായ വ്യോമാക്രമണമാണ് അരങ്ങേറുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിനുള്ളില്‍ കയറിയ 1500 ഭീകരവാദികളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഭീകരര്‍ കീഴടക്കിയ എല്ലാ സ്ഥലങ്ങളും ഇസ്രയേല്‍ തിരിച്ചു പിടിച്ചെന്നും രാജ്യത്തിൻ്റെ തെക്കന്‍ അതിര്‍ത്തി പൂര്‍ണമായും ഇസ്രയേല്‍ നിയന്ത്രണത്തിലാണെന്നും സൈനിക വക്താവ് അറിയിച്ചു. മുന്നറിയിപ്പ് നൽകാതെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും ബന്ദികളുടെ ജീവൻ പകരം നൽകേണ്ടി വരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.

ഗാസയ്ക്ക് എതിരായ സൈനിക നടപടിയിലും, ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിലും മരിച്ച സാധാരണക്കാരുടെ എണ്ണം 1500 കടന്നു. ഗാസ മുനമ്പിന് പുറമെ ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലി ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 687 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് തൊള്ളായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മെഡിക്കൽ സർവീസ് വിഭാഗവും അറിയിച്ചു.

അതിനിടെ, ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന‍്‍ നെതന്യാഹു രംഗത്തെത്തി. ഹമാസിനെ ആക്രമിക്കാൻ തുടങ്ങിയിട്ടേയുള്ളുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു. പശ്ചിമേഷ്യയെ തന്നെ മാറ്റാൻ പോകുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഹമാസിന് നേരിടേണ്ടി വരുന്ന കാര്യങ്ങൾ അവരുടെ വരുംതലമുറകളിൽ വരെ പ്രതിഫലിക്കും – നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സയീദ്- അൽ തവീൽ, മുഹമ്മദ് സോഭ് എന്നിവരാണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഘർഷമേഖലയിലെ മാനുഷിക സാഹചര്യങ്ങൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവൻരക്ഷാ സേവനങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സുരക്ഷിത പാതകൾ ഒരുക്കേണ്ടത് ആവശ്യമാണെന്നും യുനിസെഫ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി വൈകിയും നടന്ന ആക്രമണത്തിൽ ഇസ്രയേൽ സ്വകാര്യ പലസ്തീനിയൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആസ്ഥാനം ബോംബിട്ട് തകർത്തിരുന്നു. ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേലിനുള്ള എല്ലാ പിന്തുണയും മോദി അദ്ദേഹത്തെ അറിയച്ചെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

1500 bodies of Hamas militants found in Israel claims Israel

More Stories from this section

family-dental
witywide