
ന്യൂഡല്‍ഹി; ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മണിപ്പുര്‍. ജനക്കൂട്ടത്തിനു നടുവില്‍ നഗ്നരാക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ വിഡിയോ ലോകത്തെ മുഴുവന്‍ നടുക്കയിതനു പിന്നാലെ രണ്ട് കുട്ടികളുടെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കലാപത്തിനിടെ ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊല്ലപ്പെട്ട നിലയിലുള്ള ചിത്രങ്ങളാണവ. എന്നാല്‍ ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല.
മെയ്തെയ് സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന് സമീപമാണ് മൃതദേഹങ്ങളുള്ളത്.
സെൻട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെടുന്നതിന് മുന്‍പെടുത്ത ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുധാരികളായ രണ്ടുപേരെയും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ അവരുടെ മൃതദേഹങ്ങള്‍ പുല്ലില്‍ ചെരിഞ്ഞ് കിടക്കുന്നതാണ് കാണുന്നത്.ജൂലൈ മുതല്‍ കുട്ടികളെ കാണാതായിട്ടും കേസ് അന്വേഷിക്കാന്‍ പോലീസ് ഇത്രയധികം സമയമെടുക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ഒരു കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്ന് രണ്ടുപേരുടെയും ദൃശ്യങ്ങള്‍ ജൂലൈയില്‍ തന്നെ ലഭിച്ചിരുന്നു.
പോംജിത്തിനെയും ലിന്തോയിങ്കമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ക്രമസമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് അവരുടെ തിരോധാനവുമാി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കും. കൂടാതെ അവരുടെ കൊലപാതകികളെ തിരിച്ചറിയാനും കുറ്റവാളികളെ പിടികൂടി കനത്ത ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു.
മേയ് മൂന്നിനാണ് മലയോര ഭൂരിപക്ഷമായ കുക്കി ഗോത്രങ്ങളും താഴ്‌വരയില്‍ ഭൂരിപക്ഷമുള്ള മെയ്തികളും തമ്മിലുള്ള വംശീയ അക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിനോടകം മണിപ്പൂരില്‍ 180 ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ അവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തു.