
പെഷവാർ: ചൊവ്വാഴ്ച പാകിസ്ഥാൻ സൈനിക ആസ്ഥാനത്തുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ താലിബാനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് പാക്കിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് പുലർച്ചെ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ സൈനികാസ്ഥാനത്തുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. എല്ലാവരും സാധാരണ വേഷത്തിലായതിനാൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനും പ്രയാസം നേരിട്ടുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
താത്കാലിക സൈനിക താവളമായി പ്രവർത്തിക്കുന്ന ഒരു സ്കൂൾ കെട്ടിടത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ചാവേർ വാഹനം പൊട്ടിത്തെറിക്കുകയാണുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് 27 പേർക്ക് പരിക്കേറ്റു. മൂന്ന് മുറികൾ തകർന്നു.
അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തെ കുറിച്ച് പാക്സൈന്യം പ്രതികരിച്ചിട്ടില്ല.
2021ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത് മുതൽ അതിർത്തിമേഖലകളിൽ ആക്രമണം വർധിക്കുകയാണ്. തെഹ്‍രീകെ താലിബാൻ ആണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ഭീഷണി. ജനുവരിയിൽ പെഷവാറിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ 80ലേറെ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നിലും ഈ തീവ്രവാദ സംഘമായിരുന്നു.