‘6 മാസം മുമ്പ് നടന്ന സംഭവം അറിയില്ല, മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിരുന്നില്ല’: പ്രതികരണവുമായി ക്ഷേത്രം തന്ത്രി

ക്ഷേത്രപരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. മന്ത്രി എത്തിയ ദിവസം താൻ ക്ഷേത്രത്തിൽ പോയിരുന്നില്ലെന്നും എന്താണ് നടന്നതെന്ന് അറിയില്ലെന്നും തന്ത്രി പറഞ്ഞു. 6 മാസം മുമ്പ് നടന്ന സംഭവം തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം രണ്ടു കൂട്ടർക്കും വിഷമം ഉണ്ടാക്കിയ കാര്യമാണെന്നും എന്നാൽ ആരെയെങ്കിലും ഒരാളെ പഴി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വിളക്ക് കൈമാറരുത് എന്നില്ല. എന്നാൽ വിഷയം നടന്ന ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ലെന്നും മേൽശാന്തിയുടെ പരിചയ കുറവും സംഭവത്തിന് കാരണമായിട്ടുണ്ടാവാമെന്നും തന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവർ സമീപിച്ചാൽ വിഷയത്തിൽ ക്ഷേത്ര൦ തന്ത്രിയെന്ന നിലയിൽ ഇടപെടുമെന്നും തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.

പൂജാരിയെ നിയമപരമായി നേരിടണമെന്നോ ശിക്ഷിക്കണമെന്നോ മറുപടി പറയിക്കണമെന്നോ ആഗ്രഹിച്ചല്ല, പൂജാരിയുടെ മനസില്‍ മാറ്റം വരാനാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ പല ആളുകളുടേയും മനസില്‍ ജാതി ചിന്തയുണ്ട്. എന്നിരിക്കിലും അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാമൂഹ്യാന്തരീക്ഷം ഇവിടെയുണ്ട്. എല്ലാ പൂജാരിമാരും ഇത് പോലെയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.

പലയിടത്തും പല പൂജാരിമാരില്‍ നിന്നും വളരെ നല്ല സ്വീകരണം ലഭിച്ചെന്ന കാര്യവും മറക്കാനാകില്ല. ജാതി വിവേചനങ്ങളെക്കുറിച്ചും ഇതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചര്‍ച്ചകളുണ്ടാകണം. ആളുകളുടെ മനസില്‍ മാറ്റം വരണം. അസമത്വം എവിടെയുണ്ടെങ്കിലും അത് നീങ്ങണമെന്നാണ് ആഗ്രഹിക്കുതെന്നും എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് നട ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് ജാതീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞത്.