
ന്യൂഡല്‍ഹി: തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളില്‍നിന്നും എഴുപത്തിയെട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാല സമ്മേളനത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ലമെന്റംഗങ്ങളുടെ എണ്ണം 92 ആയി. ഇത് ഒരു സെഷനില്‍ ഏറ്റവും കൂടുതല്‍ സസ്പെന്‍ഷനുകളുണ്ടായ സമ്മേളനമായി മാറുകയാണ്.
78 പ്രതിപക്ഷ എംപിമാരില്‍ 33 പേരെ ലോക്സഭയില്‍ നിന്നും 45 പേരെ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതോടെ ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ സസ്‌പെന്‍ഷനുകളിലേക്കാണ് ഈ കണക്കുകള്‍ നീങ്ങിയത്.
ഡിസംബര്‍ 13 ന് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇരുസഭകളിലും പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമാനമായ കാരണത്താല്‍ 14 പ്രതിപക്ഷ നിയമസഭാംഗങ്ങളെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്നലത്തെ സംഭവം.
അധിര്‍ രഞ്ജന്‍ ചൗധരി, ടി ആര്‍ ബാലു, സൗഗത റേ എന്നിവരുള്‍പ്പെടെ 33 പ്രതിപക്ഷ അംഗങ്ങളെ ലോക്സഭ തിങ്കളാഴ്ച സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിഎംകെയുടെ 10, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒമ്പത്, കോണ്‍ഗ്രസിന്റെ എട്ട്, ഐയുഎംഎല്‍, ജെഡിയു, ആര്‍എസ്പി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ ഉള്‍പ്പെടെ 30 അംഗങ്ങളെ ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മറ്റ് മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തു.
ഇതോടെ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് രാജ്യസഭയില്‍ പകുതിയും ലോക്‌സഭയില്‍ മൂന്നിലൊന്നും അംഗബലം നഷ്ടപ്പെട്ടു. ‘അങ്ങേയറ്റത്തെ സ്വേച്ഛാധിപത്യം’ നിലവിലുണ്ടെന്നും ഒരു ചര്‍ച്ചയും കൂടാതെ പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ ‘ബുള്‍ഡോസ്’ ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപിമാരില്‍ ഒരാളായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ”ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് അദ്ദേഹം പറഞ്ഞു,












