
ഗാസ സിറ്റി: ഗാസ മുനമ്പിൽ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വെള്ളിയാഴ്ച ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്: “എവിടെയും ആരും സുരക്ഷിതരല്ല.”
ആരോഗ്യസംവിധാനം അത്യന്തം പരിതാപകരമായ അവസ്ഥയിലാണ്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 100-ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവെന്നും അവിടെ ഒരാളും സുരക്ഷിതരല്ല എന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, കുട്ടികളുടെ ആശുപത്രിയായ അല്‍ റന്‍തീസി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഇസ്രയേല്‍ കരസേന വളഞ്ഞത്.
അല്‍ ഷിഫ ആശുപത്രിക്കു നേരെ അഞ്ചുതവണയാണ് വ്യോമാക്രമണം നടത്തിയത്. 13 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ ഗാസയിൽ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിർത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.