
പട്ടാമ്പി: പാലക്കാട് ജില്ലയിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പിഴയായി വിധിച്ച തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോങ്ങാട് സബ് ഇൻസ്പെക്ടറായിരുന്ന സത്യൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ബാബു കെ. തോമസ്, സാജു കെ. തോമസ്, ഇൻസ്പെക്ടർമാരായ കെ.സി. വിനു, ജോൺസൺ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി സഹായിച്ചു.