
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായ നാല് പേരും. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വീടുകളിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അഭിയുടെയും ബിനിലിന്റേയും ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നുമായി 24 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഐഡി കാർഡുകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് നല്‍കും. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക. അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ട്. പാർട്ടിയിൽ നിന്ന് തനിക്കെതിരെ പടയൊരുക്കം നടന്നിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ ഹാക്കർമാർ ഇടപെട്ടന്ന് എ.എ.റഹിം ആരോപിച്ചിരുന്നു. അങ്ങെനെയെങ്കിൽ അതിനുള്ള തെളിവ് കാണിക്കാനും രാഹുൽ പറഞ്ഞു.












