‘ഇന്ത്യൻ സർക്കാരിൽ നിന്നും നിരന്തര വെല്ലുവിളി’; അഫ്ഗാൻ എംബസി പൂട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തരമായ വെല്ലുവിളികള്‍ കാരണമാണ് അടച്ചുപൂട്ടുന്നതെന്ന് എംബസി അറിയിച്ചു. നവംബര്‍ 23ന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവന. സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

“സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. ഈ നീക്കത്തെ താലിബാനിലേക്ക് കൂറ് മാറിയ നയതന്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഒരു ആഭ്യന്തര സംഘര്‍ഷമായി മുദ്രകുത്താന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നത് അറിയാം. പക്ഷേ ഈ തീരുമാനം നയത്തിലും താല്‍പ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണ്. ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട്, ഞങ്ങളുടെ ദൗത്യത്തിന്റെ കാലയളവിലുടനീളം അവരുടെ ധാരണയ്ക്കും പിന്തുണയ്ക്കും എംബസി ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു,” പരിമിതികള്‍ ഉണ്ടായിരുന്നിട്ടും കാബൂളില്‍ നിയമാനുസൃതമായ ഒരു ഗവണ്‍മെന്റിന്റെ അഭാവത്തിലും അശ്രാന്തമായി പ്രവര്‍ത്തിച്ചതായും അഫ്ഗാന്‍ എംബസി പറഞ്ഞു.

നേരത്തെ ഒക്ടോബര്‍ ഒന്നിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി എംബസി പ്രസ്താവന ഇറക്കിയിരുന്നു. ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാൻ താൽപര്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എംബസി അറിയിച്ചു.

അഫ്ഗാൻ എംബസിയിലെ അംബാസഡറും മറ്റ് മുതിർന്ന നയതന്ത്രജ്ഞരും ഇന്ത്യ വിട്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയം പ്രാപിച്ചതിന് ശേഷമാണ് ഉത്തരവിറക്കിയതെന്ന് എംബസി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് അഫ്ഗാൻ നയതന്ത്രജ്ഞരെങ്കിലും ഇന്ത്യ വിട്ടതായി എംബസി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതും പഠിക്കുന്നതും വ്യാപാരം ചെയ്യുന്നതും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ അഫ്ഗാനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും എംബസി പ്രസ്താവയിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide