
ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുമില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വരുംമുമ്പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നയതന്ത്രകാര്യാലയത്തില്‍ ഉണ്ടായിരുന്നത്. താലിബാന്‍ ഭരണത്തെ ഇന്ത്യ അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അഫ്ദാന്‍ എംബസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
ശനിയാഴ്ചയാണ് ഔദ്യോഗിക പ്രസ്താവനയിലാണ് എംബസി പൂട്ടുന്ന കാര്യം അറിയിച്ചത്.. ‘അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂഡൽഹിയിലെ അഫ്ഗാനിസ്താൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്’ -പ്രസ്താവനയിൽ പറയുന്നു. ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാൻ താൽപര്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എന്ന് എംബസി അറിയിച്ചു.
അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീർഘകാല പങ്കാളിത്തവും കണക്കിലെടുത്ത് വളരെ ഖേദകരമാണെങ്കിലും ഈ തീരുമാനം അനിവാര്യമാണെന്ന് എംബസി കൂട്ടിച്ചേർത്തു. എംബസിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന ഘടകങ്ങളും എംബസി പ്രസ്താവനയിൽ പട്ടികപ്പെടുത്തി. അവ അടച്ചുപൂട്ടലിന്‍റെ പ്രാഥമിക കാരണങ്ങളാണെന്നും പറഞ്ഞു.
ഇന്ത്യയിൽ നയതന്ത്ര പിന്തുണയുടെ അഭാവമുണ്ടെന്നും കാബൂളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന്‍റെ അഭാവമുണ്ടെന്നും എംബസി പറഞ്ഞു.
നയതന്ത്രജ്ഞർക്ക് മറ്റ് നിർണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിൽ നിന്ന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് നിരാശാവഹമാണ്. ഇത് പതിവ് ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്തു. എംബസിയുടെ കസ്റ്റോഡിയൽ അതോറിറ്റി ആതിഥേയ രാജ്യത്തേക്ക് മാറ്റുന്നത് വരെ അഫ്ഗാൻ പൗരന്മാർക്കുള്ള അടിയന്തര കോൺസുലർ സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കും -പ്രസ്താവനയിൽ പറയുന്നു.