
ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ അധ്യാപകന്റെ സഹോദരനുമായുള്ള തർക്കത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ ബുധനാഴ്ച അധ്യാപനെ വെടിവച്ചു. ആക്രമണത്തിന് ശേഷം വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
പിന്നീട് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അധ്യാപകന്റെ നേരെ ബാക്കിയുള്ള 39 വെടിയുണ്ടകൾ പ്രയോഗിക്കുമെന്നാണ് ഇരുവരുടേയും ഭീഷണി.
40 ബുള്ളറ്റിൽ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്‍റെ കാൽ ഞങ്ങൾ പറിച്ചെടുക്കുമെന്നും വീഡിയോയിൽ കുട്ടികൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഖന്ദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാലുപൂർ ഇന്‍റർസെക്ഷന് സമീപമാണ് സംഭവം. സുമിത് സിങ് എന്ന അധ്യാപകന്‍റെ കാലിലാണ് വിദ്യാർഥികൾ വെടിവെച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.