സ്ത്രീകളെ ‘നഗ്നരാക്കുന്ന’ എ.ഐ ആപ്പുകള്‍ക്ക് പ്രചാരം ഏറിയതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഫോട്ടോകളില്‍നിന്നും സ്ത്രീകളുടെ വസ്ത്രം മാറ്റാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ജനപ്രീതിയില്‍ കുതിച്ചുയരുന്നതായി അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു.

സെപ്റ്റംബറില്‍ മാത്രം 24 ദശലക്ഷം ആളുകള്‍ വസ്ത്രങ്ങള്‍ ‘അഴിക്കുന്ന’ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക കണ്ടെത്തി.

ഗ്രാഫിക്ക പറയുന്നതനുസരിച്ച്, ഈ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റല്‍ അല്ലെങ്കില്‍ ‘നഗ്‌നമാക്കുക’ സേവനങ്ങളില്‍ പലതും മാര്‍ക്കറ്റിംഗിനായി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍, എക്‌സ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വസ്ത്രങ്ങള്‍ അഴിക്കുന്ന ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം വല്ലാതെ വര്‍ദ്ധിച്ചതായി ഗവേഷകര്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച കടിഞ്ഞാണ്‍ നഷ്ടപ്പെട്ടതുപോലെയാണെന്നും അത് സമീപ ഭാവിയില്‍ ഗുരുതരമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പല ഇരകളും ചിത്രങ്ങളെക്കുറിച്ച് ഒരിക്കലും അറിയുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡീപ്‌ഫേക്ക് പോണോഗ്രാഫി സൃഷ്ടിക്കുന്നത് നിരോധിക്കുന്ന ഒരു ഫെഡറല്‍ നിയമവും നിലവില്‍ അമേരിക്കയില്‍ ഇല്ലെന്നും എന്നിരുന്നാലും പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് യുഎസ് ഗവണ്‍മെന്റ് നിയമവിരുദ്ധമാക്കുന്നുവെന്നും നിയമവിഗദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍, നോര്‍ത്ത് കരോലിനയിലെ ഒരു ചൈല്‍ഡ് സൈക്യാട്രിസ്റ്റിനെ തന്റെ രോഗികളുടെ ഫോട്ടോകളില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിച്ചതിന് 40 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന നിയമപ്രകാരം ഇത്തരത്തിലുള്ള ആദ്യത്തെ ശിക്ഷാനടപടിയായിരുന്നു അത്.

ഇന്ത്യയിലും കഴിഞ്ഞ കുറച്ചുനാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് എ.ഐയും ഡീപ് ഫേക്കും.
തമന്ന അതവരിപ്പിച്ച ജയിലറിലെ ‘കാവാലയാ’ നൃത്തത്തിന് നടി സിമ്രന്‍ ചുവടുവയ്ക്കുന്നതുകണ്ട് അന്തിച്ചുനിന്നവര്‍ക്ക് മുന്നിലേക്ക് എ.ഐ തുറന്നത് വിശാലമായൊരു ലോകമായിരുന്നു. എന്നാല്‍ ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള നടി ആലിയഭട്ടും രശ്മിക മന്ദാനയും ഡീപ് ഫേക്കിന്റെ ഇരകളായി മാറിയ വാര്‍ത്തയും ഇന്ത്യയെ നിരാശരാക്കിയിരുന്നു. ഒരു നാണയത്തിന്റെ ഇരുപുറവും പോലെ തെറ്റിലും ശരിയിലും ഉടക്കി നില്‍ക്കുകയാണ് എ.ഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ച.

More Stories from this section

family-dental
witywide