എല്ലാ കണ്ണുകളും മിസോറാമിലേക്ക്, വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ, തിങ്കളാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്ന മിസോറാമിലേക്കാണ് എല്ലാ കണ്ണുകളും.

നവംബര്‍ ഏഴിനാണ് മിസോറാമില്‍ വോട്ടെടുപ്പ്‌ നടന്നത്. നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഞായറാഴ്ച വോട്ടെണ്ണല്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജനതയ്ക്ക് ഞായറാഴ്ച പ്രത്യേക പ്രാധാന്യമുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) വോട്ടെണ്ണല്‍ ഒരു ദിവസം മാറ്റിവച്ചു.

സംസ്ഥാനത്തെ 8.57 ലക്ഷം വോട്ടര്‍മാരില്‍ 80 ശതമാനവും മിസോറാമില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 40 അംഗ സംസ്ഥാന നിയമസഭയില്‍ 18 വനിതകള്‍ ഉള്‍പ്പെടെ 174 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്ക് 21 എന്ന ഭൂരിപക്ഷം കടക്കണം.

നിലവില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്), സോറം പീപ്പിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളാണ് പോരാടുന്നത്. മിസോറാമില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടി (എഎപി) നാല് സീറ്റുകളിലാണ് മത്സരിച്ചത്. കൂടാതെ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഘടകകക്ഷിയായ എംഎന്‍എഫ് 26 സീറ്റുകള്‍ നേടി, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി. സോറം പീപ്പിള്‍സ് മൂവ്മെന്റ എട്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 2013-ല്‍ നേടിയ 34 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും അഞ്ച് സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

More Stories from this section

family-dental
witywide