
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പൊലീസ് പ്രത്യേക സംഘം ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഡല്‍ഹി പൊലീസ്.
എന്നാൽ നേരത്തേ തന്നെ ഇതു സംബന്ധിച്ച് ന്യൂസ് ക്ലിക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂസ്‌ക്ലിക്കിനെതിരെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിലാണ് സ്ഥാപനത്തിന്റെ എഡിറ്റോറിയൽ ബോർഡ് ഇക്കാര്യം വ്യക്തമാക്കി മുന്നോട്ടു വന്നത്.
നിലവിൽ ഇന്ത്യയിലെ വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നു വന്നതെന്നുംനിയമനടപടിയുടെ പവിത്രതയെ തങ്ങൾ മാനിക്കുന്നുവെന്നും മാധ്യമ വിചാരണയിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ന്യൂസ്ക്ലിക്ക് വ്യക്തമാക്കിയിരുന്നു.
ചില രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുത പരമല്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും ന്യൂസ്ക്ലിക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 12ന് ന്യൂസ് ക്ലിക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് വിശദീകരണത്തിലാണ് സ്ഥാപനത്തിനും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ന്യൂസ്‌ക്ലിക്ക് ഒരു സ്വതന്ത്ര വാർത്താ സ്ഥാപനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെയോ മറ്റ് താൽപ്പര്യങ്ങളുടെയോ മുഖപത്രമായി തങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കോടതികളിലുള്ള തങ്ങളുടെ വിശ്വാസം ആവർത്തിക്കുന്നുവെന്നും ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിച്ചു വരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ന്യൂസ്‌ക്ലിക്കിന് അനുകൂലമായ ഒരു പ്രഥമദൃഷ്ട്യാ കേസിൽ കമ്പനിയുടെ വിവിധ ഉദ്യോഗസ്ഥർക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യം നൽകിയ ഡൽഹിയിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിയെയും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുമാത്രമല്ല, സ്ഥാപനത്തിനെതിരെ ആദായനികുതി അധികാരികൾ നൽകിയ പരാതിയും ഡൽഹിയിലെ ബഹുമാനപ്പെട്ട അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (സ്‌പെഷ്യൽ ആക്‌ട്‌സ്) തള്ളിക്കളഞ്ഞുവെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്.
allegations are baseless, trust in court : News click












