
വാഷിംഗ്ടണ്‍: എം.ആര്‍.ഐ മെഷീനിലേക്കുള്ള പ്രവേശനത്തിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ എന്താണ് സംഭവിക്കുക ? ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും വരുന്നത്.
നിറ തോക്കുമായി എംആര്‍ഐ മെഷീനില്‍ പ്രവേശിച്ച അമേരിക്കന്‍ വനിതയുടെ പിന്‍ഭാഗത്ത് വെടിയേറ്റു. എംആര്‍ഐ സ്‌കാനിംഗിന് എത്തിയ സ്ത്രീ ഒളിപ്പിച്ചുവച്ച തോക്ക് പൊട്ടി ഇവര്‍ക്ക് തന്നെ പരുക്കേറ്റുവെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
എങ്ങനെയാണ് യുവതിക്ക് എംആര്‍ഐ മുറിയിലേക്ക് ആയുധം കൊണ്ടുവന്നതെന്ന് വ്യക്തമല്ല. അമ്പത്തിയേഴുകാരിയായ സ്ത്രീയുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല. എംആര്‍ഐ സ്‌കാനിംഗ് മുറിയിൽ ചെറിയ കൈത്തോക്കുമായി കയറുകയായിരുന്നു ഇവര്‍.
സ്‌കാനിംഗ് മെഷീനിനുള്ളിലേക്ക് ഇവരെ കയറ്റിയതും ലോഹത്തോക്ക് മെഷീനില്‍ നിന്നുള്ള തരംഗങ്ങളുമായി പ്രവര്‍ത്തിച്ച് തോക്ക് പൊട്ടി ഇവര്‍ക്ക് പിന്‍ഭാഗത്ത് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംഭവത്തിന് ശേഷം, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവരുടെ മുറിവുകള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവം നടന്നത് ജൂണിലാണെങ്കിലും വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്.














