
കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതികളായ പത്മകുമാറിനും ഭാര്യ അനിത കുമാരിയ്ക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അനിതകുമാരിയുടെ അമ്മ രംഗത്ത്. അനിതകുമാരി മാതാപിതാക്കളായ തങ്ങളുടെ സ്വത്ത് തട്ടിയെടുത്തുവെന്നും ചോദിക്കാന്‍ ചെന്ന തന്നെ പത്മകുമാര്‍ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും അനിതയുടെ അമ്മ സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘ആറ് മാസത്തേക്ക് താ, ലോണെടുക്കാനാ, ആറ് മാസം കഴിയുമ്പോള്‍ തിരികെയെടുത്തു തരാം. അങ്ങനെ ഏഴ് സെന്റ് എഴുതിക്കൊടുത്തതാ. ആറ് മാസമല്ല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനക്കമില്ല. പ്രമാണം തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഇങ്ങോട്ട് വന്ന് എന്നെ ചവിട്ടി. മോളും കൊച്ചുമോളുമെല്ലാം എന്നെ ആക്ഷേപം പറഞ്ഞു. പട്ടിയെ അഴിച്ചുവിടുമെന്ന് പറഞ്ഞു’ എന്നാണ് അനിത കുമാരിയുടെ അമ്മ പറഞ്ഞത്.
കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അച്ഛന്‍ മരിച്ചപ്പോള്‍ പോലും അനിത കുമാരി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 65 വയസുള്ള അമ്മ പറയുന്നു. ‘പാരിപ്പള്ളിയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. മെഡിക്കലില്‍ നിന്നാണ് മരിച്ച് ഇവിടെ കൊണ്ടുവന്നത്. പോയതും വന്നതുമെല്ലാം മകനാണ്. മകള്‍ വന്നതുമില്ല കണ്ടതുമില്ല. മരിച്ചിട്ടും വന്നില്ല’
അനിതകുമാരി പതിനെട്ടാം വയസില്‍ പത്മകുമാറിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നും അമ്മ പറഞ്ഞു. വിവാഹത്തോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും മകളെ തങ്ങള്‍ കയ്യൊഴിഞ്ഞില്ലെന്നും അമ്മ പറഞ്ഞു. ഇതിനു ശേഷമാണ് സ്ഥലം ചോദിച്ചത്. ലോണെടുക്കാന്‍ വേണ്ടിയാണ് ഏഴു സെന്റ് എഴുതിക്കൊടുത്തത്. എന്നാലും മകളും ഭര്‍ത്താവും പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറയുന്നു. ചെറുപ്പത്തില്‍ മകള്‍ക്ക് നല്ല സ്വഭാവമായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും ഈ അമ്മ പറയുന്നു.










