നിയമനത്തട്ടിപ്പ്: അഖില്‍ സജീവിനൊപ്പം യുവമോർച്ച നേതാവ് കൂട്ടുപ്രതി

പത്തനംതിട്ട : ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവിനൊപ്പം മറ്റൊരു നിയമനത്തട്ടിപ്പു നടത്തിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് കൂട്ടുപ്രതി. സ്പൈസസ് ബോർഡിൽ ക്ലാർക്കായി ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഓമല്ലൂർ സ്വദേശി ഒ.ജി.അജിയിൽ നിന്ന് 4.40 ലക്ഷം രൂപ തട്ടിയ കേസിൽ അഖിലിനൊപ്പം യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷിനെയും പത്തനംതിട്ട പൊലീസ് പ്രതി ചേർത്തു. അഖിലും രാജേഷും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാജേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

സ്പൈസസ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നു രാജേഷ് പറഞ്ഞു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. തുടർന്നു പലതവണ ഫോണിൽ ബന്ധപ്പെട്ടു. കഴിഞ്ഞ നവംബർ 28 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ 4 തവണകളിലായി ഗൂഗിൾ പേ വഴി രാജേഷ് പരാതിക്കാരനിൽ നിന്ന് 91,800 രൂപ കൈപ്പറ്റി. അജിയിൽ നിന്ന് അഖിൽ 7 ഗഡുക്കളായി 1,07,540 രൂപ വാങ്ങി. പിന്നീടു സ്വന്തം അക്കൗണ്ടിലേക്ക് 2,40,000 രൂപ ഡിപ്പോസിറ്റ് ചെയ്തു വാങ്ങി. കൊല്ലത്തുള്ള സ്ഥാപനം വഴിയാണു നിയമനമെന്നു വിശ്വസിപ്പിച്ചു സ്ഥാപനത്തിന്റേതെന്നു തോന്നിപ്പിക്കുന്ന മെയിൽ ഐഡിയിൽ നിന്നു വ്യാജ നിയമനക്കത്തും തയാറാക്കി നൽകി. ഇരുവരും ചേർന്ന് 4.40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്