
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആരോപിച്ച നിഖിൽ ഗുപ്തയുടെ കുടുംബത്തോട്, സഹായത്തിനായി ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെ (Czech court) സമീപിക്കാൻ സുപ്രീം കോടതി. നിഖിൽ ഗുപ്തയുടെ മനുഷ്യാവകാശങ്ങളും മതപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടെന്ന് കാണിച്ച് കുടുംബം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. ചെക്ക് അധികൃതരുമായി ഇടപെടുന്നതിനും തങ്ങളെ സഹായിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്നും കുടുംബം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റത്തിൽ ജൂൺ മുതൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത.
ഗുപ്തയെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും നിയമം അനുസരിച്ച് ജീവിക്കുന്ന പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടെന്നും നിഖിൽ ഗുപ്തയുടെ കുടുംബാംഗം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
മനുഷ്യാവകാശ ലംഘനം, നിയമവിരുദ്ധമായ തടങ്കൽ, അടിസ്ഥാന മതപരമായ അവകാശ നിഷേധം, ചെക്ക് അധികൃതരും യുഎസും ചേർന്ന് തടങ്കലിൽ വയ്ക്കുന്നതും അറസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സെൻസിറ്റീവായ വിഷയമാണെന്ന് കോടതി അംഗീകരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള കോടതിക്ക് മുമ്പാകെ ഹർജി സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹർജിക്കാരനോട് നിർദ്ദേശിച്ചു. മറ്റൊരു രാജ്യത്ത് നടന്ന അറസ്റ്റ് സംബന്ധിച്ച കാര്യമായതിനാൽ ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“തടങ്കലിലായ വ്യക്തി (നിഖിൽ ഗുപ്ത) സത്യവാങ്മൂലം നൽകിയിട്ടില്ല. എന്തെങ്കിലും നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ… നിങ്ങൾ അവിടുത്തെ കോടതിയിൽ പോകണം,” ജസ്റ്റിസ് ഖന്ന പറഞ്ഞു. അടുത്ത വാദം കേൾക്കൽ ജനുവരി 4ലേക്ക് മാറ്റി.
അതേസമയം, നിഖിൽ ഗുപ്തയെ അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ചെക്ക് റിപ്പബ്ലിക്കിലെ നീതിന്യായ മന്ത്രാലയം അറിയിച്ചു