![](https://www.nrireporter.com/wp-content/uploads/2023/09/arundathy-roy.gif)
ന്യൂഡൽഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്ന് വിളിക്കണം എന്ന് എപ്പോഴും പറയുന്ന ആർഎസ്എസിന്റെ നൂറാം വാർഷികമാണ് 2025ൽ എന്നും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ രാജ്യത്ത് പുതിയ ഭരണഘടന തന്നെ നിലവിൽ വന്നേക്കാമെന്നും പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാനില്‍ യൂറോപ്യൻ എസ്സേ പ്രൈസ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
“എല്ലാ പൌരന്മാരും തുല്യരാണെന്ന് പറയുന്ന നിയമരേഖയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയിൽ എല്ലാ പൌരന്മാരെയും തുല്യരായല്ല കണക്കാക്കുന്നതെങ്കിലും നിയമപരമായെങ്കിലും ഇപ്പോൾ അതങ്ങനെയാണ്. ഇന്ന് സർക്കാർ ഒരു പുതിയ ഭരണഘടന തന്നെ ഉണ്ടാക്കുന്ന ഘട്ടത്തിലാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്ന് വിളിക്കണമെന്ന് ആവശ്യപ്പെടുന്ന ആർഎസ്എസിന്റെ നൂറാം വാർഷികമാണ് 2025ൽ. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ രാജ്യത്ത് പുതിയൊരു ഭരണഘടന തന്നെ നിലവിൽ വന്നേക്കാം എന്ന അപകടകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്,” അരുന്ധതി റോയ് പറഞ്ഞു.
2021 ല്‍ പുറത്തിറക്കിയ ‘ആസാദി’ എന്ന ലേഖന സമാഹരണത്തിന്റെ ഫ്രഞ്ച് പരിഭാഷയാണ് ചാള്‍സ് വെയ്‌ലണ്‍ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ 45-ാമത് യുറോപ്യൻ ലേഖന പുരസ്കാരത്തിന് അരുന്ധതി റോയിയെ അർഹയാക്കിയത്. അരുന്ധതി റോയ് ഉപയോഗിച്ചിരിക്കുന്ന ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാസിസത്തെ വിശകലനമ ചെയ്യുന്ന ലേഖനം അതിനെതിരെ പോരാടുന്നുണ്ടെന്നും ജൂറി വിലയിരുത്തി. അരുന്ധതി റോയിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെ ജൂറി അഭിനന്ദിച്ചു.
രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ് ‘ആസാദി’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ലേഖനങ്ങളാണ് അരുന്ധതി റോയിയുടെ ‘ ആസാദി’. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനവും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ നല്‍കുന്നു.