
ന്യൂഡല്‍ഹി: വ്യവസായിയില്‍ നിന്ന് പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് നേരിട്ടു ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി. ഈ മാസം 31നാണ് മൊയ്ത്രയോട് ഹാജരാവാനാവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
അഭിഭാഷകനായ ജയ് ആനന്ദ് ഷെയര്‍ ചെയ്ത രേഖകള്‍ ഉദ്ധരിച്ചാണ് ദുബെ മൊയ്ത്രയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് ദുബെയുടെ ആരോപണം. മൊയ്ത്രയ്ക്കെതിരായ ആരോപണം അന്വേഷിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും സഹായം തേടുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ പറഞ്ഞു.
മഹുവ മൊയ്ത്ര അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ് വേഡും പങ്കിട്ടിരുന്നുവെന്നും മഹുവയുടെ പേരില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതെന്നും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ ലക്ഷ്യം വെച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു പദ്ധതിയിട്ടത്. പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിപക്ഷം ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ആരോപണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മഹുവ മൊയ്ത്ര നിലപാടെടുത്തത്. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി സമര്‍പ്പിച്ചതെന്ന് പറയപ്പെടുന്ന സത്യവാങ്മൂലത്തിന്റെ കരട് തയ്യാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും എന്നിട്ട് നിര്‍ബന്ധം ചെലുത്തി സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.