
ന്യൂയോർക്ക്: തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി ഉടന്‍ പുറത്താക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയിലെ അറ്റോര്‍ണി ജനറല്‍മാര്‍. 20 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരുടെ കൂട്ടായ്മയാണ് ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ച് നടപടികള്‍ ശക്തമാക്കിയത്.
സ്റ്റുഡന്റ് വീസയിലെത്തിയ വിദേശികളെ കുറിച്ചുള്ള പരിശോധന ശക്തമാക്കണമെന്നും തീവ്രവാദ പ്രവര്‍ത്തനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവരെ ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന കത്ത് അര്‍ക്കന്‍സാസ് അറ്റോര്‍ണി ജനറല്‍ ടിം ഗ്രിഫിന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും ഹോംലാന്‍ഡ് സെക്യൂരിറ്റിക്കും നല്‍കി. വിദ്യാര്‍ഥി വീസയില്‍ ഇവിടെ എത്തിയവര്‍ തീവ്രവാദത്തെ പിന്തുണക്കുകയാണെങ്കില്‍ അവരെ പുറത്താക്കേണ്ടതുണ്ടെന്ന് ടിം ഗ്രിഫിനും അയോവ അറ്റോര്‍ണി ജനറല്‍ ബ്രണ്ണ ബേര്‍ഡും പറഞ്ഞു.
സ്റ്റുഡന്റ് വിസയില്‍ വരുന്ന മിക്ക ആളുകളും അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിക്കന്നവരാണ്.vഎന്നാല്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകരുതെന്ന് ബ്രണ്ണ ബേര്‍ഡ് പറഞ്ഞു. കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമുണ്ടെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ കാരണം അവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും പറയുന്നത് കൂടുതല്‍ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ല്‍, ഫെഡറല്‍ ഗവണ്‍മെന്റ് നാല് ലക്ഷത്തിലധികം വിദ്യാർഥി വീസകള്‍ നൽകിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 53,000(15 ശതമാനം) ആണ് വര്‍ധന. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കുമാണിത്. ട്യൂഷന്‍, ജീവിതച്ചെലവ്, മറ്റ് ചെലവുകള്‍ എന്നിവയിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 38 മില്യണ്‍ ഡോളര്‍ സ്റ്റുഡന്റ് വിസ പ്രോഗ്രാമിലൂടെ ലഭിക്കുന്നുണ്ട്. എ1 സ്റ്റുഡന്റ് വീസയിലെത്തുന്നവരില്‍ ഏകദേശം മുക്കാല്‍ ഭാഗവും ബിരുദം നേടി മൂന്ന് വര്‍ഷത്തിനുള്ളില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ ജോലി കണ്ടെത്തുന്നു.