
വാഷിങ്ടൺ: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിച്ചുവെന്ന് ആരോപിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖനം ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതിലെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടില്‍ യുഎസ്.
പോര്‍ട്ടലുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകളെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും ചൈനയുമായി ന്യൂസ് ക്ലിക്കിനുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഉപവക്താവ് വേദാന്ത് പട്ടേല്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. എന്നാല്‍, റിപ്പോർട്ടിലെ വിവരങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വേദാന്ത് പട്ടേല്‍ അറിയിച്ചു.
അതേസമയം, ഊര്‍ജസ്വലവും സ്വതന്ത്രവുമായ ജനാധിപത്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളുടെ പങ്കിനെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നതായി മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ എല്ലാരാജ്യങ്ങളുമായും തങ്ങളുടെ ആശങ്കകള്‍ നയതന്ത്രതലത്തില്‍ പങ്കുവെക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മറ്റുരാജ്യങ്ങളെന്നപോലെ ഇന്ത്യയോടും ആഹ്വാനംചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിനെക്കുറിച്ചും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, നിലവിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടിലെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു. പോര്‍ട്ടലുമായി ബന്ധപ്പെട്ടോ അല്ലാത്തതോ ആയ മറ്റു വിഷയങ്ങളെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.













