
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളിലെ സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനം ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കുന്നതായി മോദി വ്യക്തമാക്കി.
“ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും മുഴങ്ങുന്ന പ്രഖ്യാപനമാണിത്. ഇന്ത്യക്കാരായ നമ്മള്‍ ഓരോരുത്തരും എല്ലാറ്റിനുമുപരിയായി വിലമതിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുന്ന ഐക്യത്തിന്റെ സത്തയെ കോടതിയുടെ അതിന്റെ പരമമായ ജ്ഞാനത്തില്‍ ഉറപ്പിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
“ഇന്നത്തേത്ത് ഒരു നിയമവിധി മാത്രമല്ല, ഇത് പ്രതീക്ഷയുടെ ബീക്കണ്‍ കൂടിയാണ്. ശോഭനമായ ഭാവിയുടെ വാഗ്ദാനവും കൂടുതല്‍ ശക്തവും ഐക്യവുമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ സാക്ഷ്യം കൂടിയാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യ കാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരായ 23 ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം.