ജോ ബൈഡൻ – ഷി ജിൻ പിങ് കൂടിക്കാഴ്ച നാളെ

സാൻഫ്രാൻസിസ്കോ: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘർഷ ഭരിതമായി തുടരുന്നതിനിടെ യുഎസ് – ചൈന പ്രഡിഡൻ്റുമാരുടെ കൂടിക്കാഴ്ച നാളെ സാൻഫ്രാൻസിസ്കോയിൽ. മുപ്പതാമത് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും നാളെ കണ്ടുമുട്ടും.

ഇരുവരുടെയും ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ ധനമന്ത്രി ജാനറ്റ് യെല്ലനും ചൈനീസ് പ്രതിനിധി വൈസ് പ്രീമിയർ ഹെ ലിഫെംഗും കഴിഞ്ഞയാഴ്ച സാൻ ഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ചർച്ചകൾ നടന്നത്.

ഇരു ലോകനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ചില പുരോഗതികൾ കാണുമെന്നാണ് കരുതുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പ്രതീക്ഷകൾ കുറവായിരിക്കണമെന്ന് വിശകലന വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങൾക്കിടയിൽ വ്യാപാരം, നിക്ഷേപം, സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ഫോറമാണ് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണം. 21 പ്രധാന നേതാക്കൾ പങ്കെടുന്ന ആഗോള ഉച്ചകോടിയിൽ സുപ്രധാന പുരോഗതിയാവും ബൈഡൻ – ഷി ജിൻ പിങ് കൂടിക്കാഴ്ച. ഈ വർഷം ആദ്യം യുഎസിൽ ചൈനീസ് ചാര ബലൂണുകൾ വെടി വച്ച് വീഴ്ത്തിയതിനെ തുടർന്നുണ്ടായ സംഭവ പരമ്പരങ്ങൾക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.

വ്യാപാരങ്ങൾ, തായ്‌വാൻ, ദുർബലമായ യുഎസ് ചൈനീസ് ബന്ധം കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറെ പുറത്തിറക്കിയ പ്രസ്താവനയിൽ ആശയവിനിമയത്തിനുള്ള തുറന്ന പാതകൾ നിലനിർത്തുന്നതിലെ പ്രാധാന്യം ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഉത്തരവാദിത്വത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം. അന്താരാഷ്ട്ര സമൂഹത്തെ ബാധിക്കുന്ന അന്തർദേശീയ വെല്ലുവിളികൾ ഉൾപ്പടെ ഇരുരാജ്യങ്ങൾക്കും ഒരേ താല്പര്യമുള്ള വിഷയങ്ങളിൽ എങ്ങനെ ചേർന്ന് പ്രവർത്തിക്കാം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടേക്കാം.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൈനിക ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനും, നിയമവിരുദ്ധമായി ഫെന്റ്‌നയിൽ കടത്തുന്നത് തടയാനുള്ള കൂട്ടായ ശ്രമവും ഉൾപ്പടെയുള്ള വിഷയങ്ങളിലും വ്യക്തമായ ധാരണകൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

ഉത്തരകൊറിയയിൽ ചൈനക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്താൻ ബൈഡൻ ഷി ജിൻ പിങിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയയുടെ ക്രമാതീതമായി വർധിച്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ, യുക്രെയ്ൻ അധിനിവേശത്തിന് ആയുധങ്ങൾ സംഭാവന ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ എന്നിവ മുൻ നിർത്തിയാകും ബൈഡന്റെ നീക്കം.

ഇസ്രയേൽ – ഹമാസ് സംഘർഷങ്ങൾ വഷളാകുന്ന തരത്തിലുള്ള നടപടികൾ ഇറാനോ മറ്റ് സംഘടനകളോ സ്വീകരിക്കാതെ നോക്കാൻ ഇറാന്റെ മേൽ ചൈനയുടെ ആധിപത്യം ഉപയോഗിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടേക്കാം. എണ്ണ വ്യാപാരത്തിന്റെ പശ്ചാത്തലത്തിൽ ചൈനക്ക് ഇറാനിൽ വലിയ സ്വാധീനമുണ്ടെന്നാണ് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നത്.

Biden and China’s Xi meet tomorrow At APEC Summit

More Stories from this section

family-dental
witywide