
മിനസോട്ട: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിൽ ഗാസയിൽ ഇടതടവില്ലാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇസ്രയേലിനോട് താൽക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് യുഎസ് വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിക്കുന്നത്. ഇന്നലെ മിനസോട്ടയിലെ ഒരു പ്രചാരണപരിപാടിക്കിടെയാണ് സംഘര്‍ഷത്തിന് ഒരു ഇടവേള ആവശ്യമാണെന്ന് ബൈഡന്‍ പരസ്യമായി സമ്മതിച്ചത്.
പ്രചാരണപരിപാടിയില്‍ ബൈഡന്‍ പ്രസംഗിക്കുന്നത് തടസ്സപ്പെടുത്തി ഒരു സ്ത്രീ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷത്തിന് ഒരു ഇടവേള വേണമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ”ഒരു ഇടവേള വേണമെന്ന് എനിക്കും തോന്നുന്നു” എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ പരസ്യപ്രതികരണം. പിന്നീട് എന്തിനു വേണ്ടിയുള്ള ഇടവേളയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ”ഇടവേളയെന്നാല്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള സമയം” എന്ന് ബൈഡന്‍ വിശദീകരണം നല്‍കി.
ഞാനൊരു റബ്ബിയാണ്. നിങ്ങൾ ഇസ്രയേലിനെ സ്നേഹിക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ആവശ്യപ്പെടുന്നു.. വെടിനിർത്തൂ.. ജൂത റബ്ബിയായ ജെസിക്ക റോസൻബെർഗാണ് ബൈഡനോട് ഈ ആവശ്യം ഉന്നയിച്ച സ്ത്രീ.
ഇതിനു ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിന് കൂടുതല്‍ വിശദീകരണം നല്‍കി. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 240 പേരുകെ കാര്യമാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്നും അവരെ സംഘര്‍ഷ മേഖലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സമയമാണ് ആവശ്യപ്പെട്ടതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ അമേരിക്ക ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള വ്യതിചലനമായാണ് ലോക രാജ്യങ്ങള്‍ ബൈഡന്റെ വെടിനിര്‍ത്തല്‍ ആവശ്യത്തെക്കാണുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ എതിര്‍ക്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയിലും വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാടായിരുന്നു യുഎസിന്റേത്. ജോര്‍ദാന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഗാസയില്‍ വെടിനിര്‍ത്തില്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത 14 രാജ്യങ്ങളില്‍ ഒന്ന് യുഎസ് ആയിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ബൈഡന്‍ സ്വീകരിച്ചിരിക്കുന്നത്.
Biden calls for a pause in Israel – Hamas war