ഗാസയിലെ ഭൂരിഭാഗം ആളുകളും നിരപരാധികൾ; സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയണമെന്നു ബൈഡൻ

വാഷിങ്ടൺ: ഗാസയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും നിരപരാധികളായ പലസ്തീൻ കുടുംബങ്ങളാണെന്നും ഹമാസുമായി യാതൊരു ബന്ധവുമില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ-ഹമാസ് സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാനും സിവിലിയൻമാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നൽകുമെന്നും ബൈഡൻ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഹമാസിന്റെ ആക്രമണത്തിന് ശേഷം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ആദ്യമായി ഫോണിൽ ബന്ധപെട്ടാണ് ഗാസയിലെ മാനുഷിക ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത്.

അതേസമയം ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുള്ള സുരക്ഷിതമായ വഴി ഉടന്‍ തുറക്കണമെന്ന് അബ്ബാസ് ബൈഡനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങളും വെള്ളവും വൈദ്യുതിയും എണ്ണയും ഗാസയിലേക്ക് വിതരണം ചെയ്യണം. പാലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് കുടിയൊഴിഞ്ഞ് പോകില്ലെന്നും അദ്ദേഹം ബൈഡനെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ പ്രസിഡന്റ് ബൈഡൻ അപലപിക്കുകയും പലസ്തീൻ ജനതയുടെ അന്തസ്സിനും സ്വയം നിർണ്ണയാവകാശത്തിനുമായി ഹമാസ് നിലകൊള്ളുന്നില്ലെന്നും ആവർത്തികുകയും ചെയ്തു.

Also Read

More Stories from this section

family-dental
witywide