ആദ്യം ബന്ദികളെ മോചിപ്പിക്കട്ടെ, എന്നിട്ട് ഗാസയിലെ വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കാം: ജോ ബൈഡൻ

ന്യൂയോർക്ക്: ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ പരിഗണിക്കുന്നതിനു മുൻപ് ബന്ദികളാക്കിയ ഇരുന്നൂറിലധികം ഇസ്രയേലികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാകട്ടെ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസ്താവന.

“വെടിനിര്‍ത്തല്‍ ആവശ്യമാണ്. പക്ഷേ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം,” ബൈഡന്‍ പറഞ്ഞു.

നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്‌സ് എന്നിവര്‍ നിലവില്‍ തടവിലാണ്. റഫ ബോര്‍ഡര്‍ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.

അതിനിടെ, ഗാസ മുനമ്പില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായതായാണ് വിവരം. ഇസ്രയേലിനോട് കരയുദ്ധം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ യുഎസ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

More Stories from this section

family-dental
witywide