ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ പരമാവധി നീട്ടാൻ ആഗ്രഹിക്കുന്നു: ജോ ബൈഡൻ

വാഷിങ്ടൺ ഡിസി: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ കഴിയാവുന്നിടത്തോളം നീട്ടിക്കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാറിന്റെ ഭാഗമായി മൂന്നാം ഘട്ട ബന്ദികളെ ഹമാസ് വിട്ടയച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.

വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള നാലാം ഘട്ട ബന്ദി കൈമാറ്റം ഇന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തലിന്റെ അവസാന ദിവസമായ ഇന്ന് മൊത്തം 50 ബന്ദികളെയും 150 പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. കൂടുതലും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണ്.

ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ ഹമാസിന്റെ സൈനിക ശേഷി തകർക്കാനും ഗാസയിലെ 16 വർഷത്തെ ഭരണം അവസാനിപ്പിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേൽ പറയുന്നു.

യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മധ്യസ്ഥർ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ കരാർ നീട്ടാൻ ശ്രമിക്കുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇരുപക്ഷവും മുന്നറിയിപ്പ് നൽകി.