വല്ലപ്പോഴും മാത്രമല്ലേ എന്നു വിചാരിച്ച് മടമടാന്ന് മദ്യപിച്ചാൽ കരളിൻ്റെ കാര്യം സ്വാഹ

മദ്യപിക്കാനായി പലരും കണ്ടെത്തുന്ന ഒഴിവുകഴിവുണ്ട്. ഞാൻ വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളു, അല്ലെങ്കിൽ സ്ട്രെസ് മാറാൻ ആഴ്ചയിൽ അവധി ദിവസത്തിൽ മാത്രമേയുള്ളു എന്നൊക്കെയാണ് സാധാരണ ന്യായവാദങ്ങൾ. ഇങ്ങനെ സമാധാനിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. വല്ലപ്പോഴുമാണെങ്കിലും വല്ലാതെ മദ്യപിച്ചാൽ ലിവർ സിറോസിസ് വരും. നിരന്തരം കുറഞ്ഞ അളവിൽ മദ്യപിക്കുന്നതിനേക്കാൾ മൂന്നിരട്ടി അപകടകരമാണ് വല്ലപ്പോഴുമാണെങ്കിൽ കൂടി വല്ലാതെ മദ്യപിക്കുന്നത്. ഇതുകേട്ട് എന്നാൽ എല്ലാ ദിവസവും മദ്യപിച്ചേക്കാം എന്നു കരുതേണ്ട. മദ്യപാനത്തിന് നിങ്ങൾ വിചാരിക്കും പോലെ ആരോഗ്യത്തെ മെച്ചമാക്കുന്ന ഒരു ഗുണവുമില്ല.

ചിലരുടെ മദ്യാപാനം ഒറ്റത്തവണത്തീർപ്പാക്കൽ പദ്ധതിയാണ്. അവസരം കിട്ടുന്നത് എപ്പോഴാണോ അന്ന് കഴിയുന്നത്ര കുടിച്ച് സംതൃപ്തിയടയും. കരളിൻ്റെ കാര്യം പോക്കാണ്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ആൽക്കഹോൾ മൂലമുണ്ടാകുന്ന ലിവർ സിറോസിസിന് ഒറ്റത്തവണ കൂടിയ അളവിൽ കഴിക്കുന്ന മദ്യത്തിൻ്റെ അളവിന് വലിയ പങ്കുണ്ട് എന്നാണ് കണ്ടെത്തൽ. യുകെയിൽ മദ്യപാന ശീലമുള്ള 3 ലക്ഷത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ . ഒരൊറ്റ ദിവസം കൊണ്ട് അമിതമായി മദ്യപിക്കുന്നവരിൽ ലിവർ സിറോസിസ് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലിൻഡ ഫാറ്റ് പറഞ്ഞു. ബോധം പോകും വരെ കുടിക്കുക, ഛർദിക്കുംവരെ കുടിക്കുക ഇതെല്ലാം കരൾ രോഗത്തിലേക്കുള്ള ക്ഷണങ്ങളാണ്.

ആളുകൾ മദ്യം കഴിക്കുന്ന അളവിൽ നിയന്ത്രണം വേണമെന്നാണ് ഈ പഠനം കൊണ്ട് വ്യക്തമായത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത, സുരക്ഷിത മദ്യപാനം എന്നൊരു സംഗതിയില്ല. മദ്യപാനം കാൻസർ സാധ്യത വർധിപ്പിക്കുന്നു എന്ന് പഠനങ്ങളിൽ നേരത്തേ തന്നെ തെളിഞ്ഞിട്ടുണ്ട്. ആൽക്കഹോൾ അടങ്ങിയ എന്തും ഒരു തുള്ളി വയറ്റിൽ എത്തുമ്പോൾ തന്നെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാരം.

binge-drinking more likely to cause liver Cirrhosis than few drinks a week

More Stories from this section

family-dental
witywide