
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഗുസ്തി എല്ലാ പരിധികളും വിട്ട് തെരുവുയുദ്ധംപോലെ തീവ്രമാകുന്നു. കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്താനുള്ള തൃണമൂലിന്റെ നീക്കത്തെ എങ്ങനെയെങ്കിലും തടയാനാണ് കേന്ദ്രത്തിൻ്റെ ശ്രമം. ആയിരക്കണക്കിനു പ്രവർത്തകരെ അണിനിരത്തി ഇന്നും നാളെയും നടത്താനിരിക്കുന്ന പ്രക്ഷോഭം പൊളിക്കാൻ കേന്ദ്രവും ബിജെപിയും ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ രംഗത്തുവന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും കേന്ദ്രം പണം നൽകുന്നില്ലെന്നു കാട്ടിയാണു ജന്തർ മന്തറിൽ തൃണമൂൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ബംഗാളിൽനിന്ന് നാലായിരത്തോളം പ്രവർത്തകർക്കു ഡൽഹിയിലെത്താൻ പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തെങ്കിലും കിഴക്കൻ റെയിൽവേ അവസാന നിമിഷം അതു റദ്ദാക്കിയെന്ന് തൃണമൂൽ നേതാവ് സുഷ്മിത ദേവ് ആരോപിച്ചു. നേതാക്കൾ ബുക്ക് ചെയ്ത വിമാനവും റദ്ദാക്കിയതായി അറിയിപ്പു ലഭിച്ചെന്നും സുഷ്മിത പറഞ്ഞു. ട്രെയിൻ ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രവർത്തകർ 25 ബസുകളിലായി ഡൽഹിയിലേക്കു തിരിച്ചു.പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രക്ഷോഭത്തിനു നേതൃത്വം നൽകും. അധ്യാപക നിയമന അഴിമതിയിൽ നാളെ കൊൽക്കത്തയിൽ ഹാജരാകാൻ അഭിഷേകിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചിട്ടുണ്ടെങ്കിലും അതു നിരാകരിച്ച് ഡൽഹിയിലെത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.