
ദുബായ്: ഗാസയിൽ വെടിനിർത്തൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്തതിന് കാരണം ഹമാസ് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെടിനിർത്തൽ കരാർ നിലനിൽക്കെ ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയെന്നും, ഇത് പ്രശ്‌നപരിഹാര സാധ്യത കുറയ്‌ക്കാൻ കാരണമായെന്നും ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആന്റണി ബ്ലിങ്കൻ പറഞ്ഞു.
”ഇപ്പോഴുണ്ടായ വെടിനിർത്തൽ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവരും മനസിലാക്കണം. ഹമാസ് കരാർ ലംഘിച്ച് ആക്രമണം നടത്തി. കരാറിൽ അവർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതാണ് വെടിനിർത്തൽ വീണ്ടും നടപ്പാക്കുന്നതിൽ നിന്ന് ഇസ്രയേലിനെ പിന്നോട്ട് വലിച്ചത്. ജറുസലേമിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ വംശജൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. താത്കാലിക വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുൻപായാണ് അവർ ആക്രമണം നടത്തിയത്,” ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ലോക കാലാവസ്ഥാ ഉച്ചകോടിക്കായുള്ള രണ്ട് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനൊടുവിൽ ദുബായിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.