
ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ ബിജെപി സർക്കാർ നീക്കം തുടങ്ങി . 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ഓൺലൈൻ പോർട്ടൽ ഉടൻ പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തനം ഊർജിതമാണ്.
2019ലാണ് ഇരു സഭകളും ചേർന്ന് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കുന്നത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല. നിരവധി തവണ നിയമ മന്ത്രാലയം നിയമത്തിനായുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധി പാർലമെന്റിനോട് നീട്ടി ചോദിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.
സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ യോഗ്യരായ വ്യക്തികളെ പൗരത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തരത്തിലാണ് പോർട്ടൽ പ്രവർത്തിക്കുകയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. വീസ അനുവദിക്കുന്ന രീതികളിലെ അഴിമതി തടയുക എന്നതു കൂടിയാണ് പോർട്ടലിന്റെ ലക്ഷ്യമെന്നും കേന്ദ്രം പറയുന്നു. ന്യൂനപക്ഷമായതിന്റെ പേരിൽ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ് , ബുദ്ധ, ജൈന , പാർസി അല്ലെങ്കിൽ ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നത്. 2014 ഡിസംബറിന് മുൻപ് രാജ്യത്തേക്ക് കുടിയേറ്റം നടത്തിയവർക്ക് മറ്റ് നിലവിലുള്ള പൗരത്വ നിബന്ധനകളിൽ ഇളവ് നൽകിക്കൊണ്ടാണ് പൗരത്വം നൽകുന്നത്.
ഉന്നത തലങ്ങളിൽ നിരവധി തവണ ചർച്ചകളും അനുബന്ധ അവതരണങ്ങളും നടന്നുകഴിഞ്ഞു. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ സിഎഎ നിയമത്തിനെതിരെ പ്രമേയങ്ങൾ പാസാക്കിയിരുന്നു.
CAA will be implemented before general election.