
കോട്ടയം: മാഞ്ഞൂരിൽ പഞ്ചായത്ത് കെട്ടിടം നമ്പർ നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകന് എതിരെ കേസ്. റോഡിൽ കിടന്ന് പ്രതിഷേധിച്ചതു വഴി ഗതാഗതതടസ്സവും പൊതുജനശല്യവും ഉണ്ടാക്കിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത് സംരംഭകനായ ഷാജിമോൻ ജോർജ് യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ. ഇത് സ്വാഭാവിക നടപടി മാത്രമാണെന്ന് എഫ്ഐആർ ഇട്ട കടുത്തുരുത്തി പൊലീസ് പറയുന്നു. നവംബർ 17 രാവിലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാൻ ഷാജി മോനോട് ആവശ്യപ്പെടുകയായിരുന്നു. ഷാജിമോന് ഈ വിവരം കിട്ടുന്നത് ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10 മണികഴിഞ്ഞാണെന്നും വ്യവസായ മന്ത്രിയുടെ ഓഫിസിൽ അടക്കം ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ഷാജി മോൻ പറഞ്ഞു. നവംബർ ഏഴിനായിരുന്നു ഷാജിമോൻ്റെ പ്രതിഷേധം.
25 കോടി നിക്ഷേപിച്ച് സംസ്ഥാനത്ത് ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടും സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്നാരോപിച്ച് ഒന്നര മണിക്കൂറോളം സമയം ഷാജിമോന്‍ പൊരി വെയിലില്‍ ടാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു. ഒരു സിറ്റിങ്ങില്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണെന്നും കാലു പിടിക്കാത്തതിലുള്ള ശത്രുതയും പ്രതികാരവുമാണ് പഞ്ചായത്ത് നടത്തുന്നതെന്നും ഷാജിമോന്‍ ആരോപിച്ചിരുന്നു.
പഞ്ചായത്തുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയാണ് ഷാജി കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരം ആരംഭിച്ചത്. എന്നാല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ സമരം നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ബലം പ്രയോഗിച്ച് പൊലീസ് ഷാജിമോനെ കിടന്ന കട്ടിലടക്കം പൊക്കിയെടുത്ത് പുറത്ത് നടുറോഡിലേക്ക് മാറ്റുകയായിരുന്നു. പൊള്ളുന്ന വെയിലില്‍ നടുറോഡില്‍ കിടന്ന ഷാജിമോന്‍ പരിഹാരമുണ്ടാകുന്നത് വരെ സമരത്തില്‍ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.
സിപിഎം ഏരിയ സെക്രട്ടറിയും സ്ഥലം എംഎല്‍എ മോന്‍സ് ജോസഫടക്കം സ്ഥലത്തെത്തുകയും മോന്‍സ് ജോസഫുമായി സംസാരിക്കുകയും ചെയ്തു.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കെട്ടിട നമ്പര്‍ വേഗത്തില്‍ നല്‍കാന്‍ ധാരണയുണ്ടാവുകയും ചെയ്തു.
Case Registered Against Expat Entrepreneur In Kottayam’s Manjoor For Causing Nuisance To Public