ഇത് അപ്പയുടെ പതിമൂന്നാം വിജയം; അപ്പയെ പോലെ പുതുപ്പള്ളിക്കാരുടെ കയ്യെത്തും ദൂരത്ത് എന്നും ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. നാല്പതിനായിരത്തിന് അടുത്ത് ഭൂരിപക്ഷം നേടിയുള്ള ചാണ്ടി ഉമ്മന്റെ വിജയം സിപിഎമ്മിനെ ഞെട്ടിക്കുക തന്നെ ചെയ്തു. 80,144 വോട്ടാണ് ചാണ്ടി ഉമ്മന്‍ നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസിന് കിട്ടിയത് 42425 വോട്ട്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് കിട്ടിയത് 6558 വോട്ട് മാത്രം.

53 വര്‍ഷം പുതുപ്പള്ളിയുടെ നായകമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പതിമൂന്നാമത്തെ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പുതുപ്പള്ളിയുടെ ഹൃദയം അപ്പക്കൊപ്പമാണ്. പുതുപ്പള്ളിയിലെ ഓരോ കുടുംബത്തിലെയും ഒരു സഹോദരനായിരുന്നു അപ്പ (ഉമ്മന്‍ചാണ്ടി). അതുപോലെ താനും പുതുപ്പള്ളിയിലെ ജനങ്ങളുടെ സഹോദരനായി തുടരുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരുമായ പുതുപ്പള്ളിയിലെ എല്ലാ ജനങ്ങളോടും ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുണ്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, എ.കെ.ആന്റണി, വിഡി.സതീശന്‍, കെ.സുധാകരന്‍, യു.ഡി.എഫ് നേതാക്കള്‍, യുവ നേതാക്കള്‍ അങ്ങനെ എല്ലാവരെയും ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു.

നേരിയ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് വിജയിക്കുമെന്നായിരുന്നു ആദ്യഘട്ടമൊക്കെ സിപിഎം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ആ പ്രതീക്ഷ ഇല്ലാതായി. പിന്നീട് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതും നടന്നില്ല. ബിജെപിയുടെ വോട്ടുകുറഞ്ഞതാണ് യു.ഡി.എഫിന് ഗുണമായതെന്നാണ് ഇപ്പോള്‍ സിപിഎം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഭൂരിപക്ഷത്തിലുണ്ടായ ഈ വര്‍ദ്ധന ആ കണക്കുകള്‍ പോലും തെറ്റിക്കുന്നതാണ്.

Chandi Oommen says that this is Appa’s thirteenth victory