‘ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താന്‍ ശ്രമം, കള്ളവാര്‍ത്തയ്ക്ക് കൊടുത്ത പ്രാധാന്യത്തെക്കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ ആരോഗ്യവകുപ്പിനെ ബോധപൂര്‍വം താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമായല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ താന്‍ പൊലീസുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ കേസ് സംബന്ധിച്ചു കാര്യങ്ങളെല്ലാം വ്യക്തമായല്ലോ എന്നും മാധ്യമങ്ങള്‍ തന്നെ അക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

‘കേസുമായി ബന്ധപ്പെട്ട് ആ റിപ്പോര്‍ട്ട് കാണുമ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നു ആലോചിക്കേണ്ടതുണ്ട്. സ്വയം വിമര്‍ശനപരമായി അതു പരിശോധിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ആരോഗ്യവകുപ്പിനെ നമ്മെ സംബന്ധിച്ചു അഭിമാനകരമായ ഒരു വകുപ്പിനെ ബോധപൂര്‍വം താറടിച്ചു കാണിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തില്‍ നിന്നു ഉണ്ടാകുന്നു. നിപയൊക്കെ കൈകാര്യം ചെയ്തതിന്റെ തുടര്‍ച്ചയായി വരുമ്പോ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രത്യേകമായി ശ്രദ്ധിക്കുമല്ലോ.

അങ്ങനെ യശസോടെ നില്‍ക്കുന്ന ഘട്ടത്തിലാണല്ലോ തീര്‍ത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. ഇല്ലാത്തൊരു കാര്യം കെട്ടിച്ചമക്കാന്‍ ശ്രമം നടന്നതായി ഇപ്പോ വ്യക്തമായിട്ടുണ്ട്. ഈ പറഞ്ഞ വ്യക്തികള്‍ക്കെല്ലാം അതില്‍ പങ്കുണ്ടെന്നു അവര്‍ സമ്മതിച്ചതായാണ് വാര്‍ത്ത കാണുന്നത്. അവരുടെ അടുത്തേക്ക് എത്താന്‍ ഇനി വേറെ ആരെങ്കിലും ഉണ്ടോ എന്നാണ് ഇനി കണ്ടെത്താനുള്ള കാര്യം. അതെന്തായാലും പരിശോധിച്ചു കാണട്ടെ. ഉണ്ടോ, ഇല്ലയോ എന്നതു ഇപ്പോ എനിക്കു പറയാന്‍ കഴിയുന്ന കാര്യമല്ല.

പക്ഷേ നമ്മുടെ നാട്ടിലെ പ്രചാരണ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇതുപോലൊരു കള്ള വാര്‍ത്തക്ക്, ബോധപൂര്‍വ സൃഷ്ടിച്ച ഒരു കള്ള കാര്യം അതിനു വലിയ പ്രാധാന്യമാണല്ലോ നമ്മളെല്ലാം കൊടുത്തത്. പ്രചാരണ സംവിധാനമായി എന്തെല്ലാം കാര്യങ്ങള്‍ ഇവിടെയുണ്ടോ അതെല്ലാം ഇതിനായി ഒരുങ്ങുകയല്ലേ ചെയ്തത്. ഇത് നമ്മള്‍ ഇങ്ങനെയാണോ തുടരേണ്ടത് എന്നത് സ്വയം വിമര്‍ശനപരമായി ആലോചിക്കുന്നത് നല്ലതാണ്.

ഇതു ഗവണ്‍മെന്റിന്റെ പ്രശ്നവും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ താറടിക്കുന്നതിന്റെ മാത്രം പ്രശ്നവുമല്ല. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കാന്‍ നോക്കുന്നത്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ അതു നല്ല വിമര്‍ശനമാണെങ്കില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്. ഏതെങ്കിലും വീഴ്ചകളും കുറവുകളുമുണ്ടെങ്കില്‍ പരിഹരിക്കാന്‍ അതു സഹായിക്കും. അതിനു പകരം ഇതു എങ്ങനെയും ഇടിച്ചു താഴ്ത്തേണ്ട ഗവണ്‍മെന്റാണെന്ന് ചിന്തിച്ച് അതിനു ഇല്ലാത്ത കഥകളുമായി പുറപ്പെട്ടാല്‍ എങ്ങനെയിരിക്കും’ മുഖ്യമന്ത്രി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide