പല്ലുവേദനയ്ക്ക് ആശുപത്രിയിലെത്തിയ മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

തൃശൂര്‍: പല്ലുവേദനയ്ക്ക് ആശുപത്രിയിലെത്തിയ മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. കഠിനമായ പല്ലുവേദനയെത്തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കായി ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായാണ് പിന്നീട് അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.