
ബീജിങ്: കുട്ടികളിൽ വർധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളിലും ന്യുമോണിയ ക്ലസ്റ്ററുകളിലും അസാധാരണമായി ഒന്നുമില്ലെന്നും പുതിയ വൈറസിനെ കണ്ടെത്തിയിട്ടില്ലെന്നും ചൈന. ലോകാരോഗ്യ സംഘടന വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ചൈനയുടെ മറുപടി. പകർച്ചവ്യാധി സംബന്ധിച്ച ലാബ് റിസൽറ്റ് ഉൾപ്പടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യസംഘടന തേടിയത്.
കോവിഡ് മഹാമാരിക്കെതിരെ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്നാണ് ശ്വാസകോശ രോഗങ്ങൾ വർധിച്ചത്. ന്യുമോണിയ സാധാരണ ബാക്ടീരിയ രോഗമാണ്. ഇത് കുട്ടികളെ സാധാരണബാധിക്കുന്ന രോഗം മാത്രമാണെന്നും ചൈന വ്യക്തമാക്കി.
ചൈനയിൽ അജ്ഞാനത ന്യൂമോണിയ പടർന്നു പിടിക്കുന്നുവെന്നും മറ്റൊരു മഹാമാരിയിലേക്ക് നീങ്ങിയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, ഉയർന്ന പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല.
ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 2019 ഡിസംബറിൽ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.