
ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ സെന്റ് പീറ്റേഴ്സ് ബസലിക്കിയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ് ഫ്രാന്‍സിസ്. ”ഇന്ന് നമ്മുടെ ഹൃദയം ബത്ലഹേമിലാണ്. യുദ്ധത്തിന്റെ പേരില്‍ സമാധാനത്തിന്റെ രാജകുമാരന് പ്രവേശനം നിഷേധിക്കപ്പെട്ട മണ്ണില്‍. ആയുധങ്ങള്‍ കൊണ്ടുള്ള സംഘർഷം ഇന്നും അവനെ തടയുന്നു,” 6,500 പേർ പങ്കെടുത്ത ക്രിസ്മസ് കുർബാനയില്‍ മാർപാപ്പ പറഞ്ഞു.
ഇസ്രയേലിനേയും ഗാസയേയും പേരെടുത്ത് പറയാതെയായിരുന്നു മാർപാപ്പയുടെ സന്ദേശം. പക്ഷേ, യുദ്ധത്തെക്കുറിച്ച് നിരവധി പരാമർശങ്ങള്‍ മാർപാപ്പ നടത്തി. ”ബലപ്രയോഗത്തിലൂടെ സമാധാനം പുനസ്ഥാപിക്കാനാകില്ല, എന്നാല്‍ സ്നേഹം കൊണ്ട് സാധിക്കും,” മാർപാപ്പ കൂട്ടിച്ചേർത്തു. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരീ സഹോദരന്മാർക്ക് ഒപ്പമാണ് നമ്മള്‍. പലസ്തീന്‍, ഇസ്രയേല്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഞങ്ങളുടെ ചിന്തകളിലുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിവാര പ്രാർത്ഥനയില്‍ മാർപാപ്പ പറഞ്ഞിരുന്നു.












