
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്നും ക്യാമറാമാൻ വേണുവിനെ പുറത്താക്കി. ജോജുവും വേണുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രം നിര്‍മ്മിക്കുന്നതും ജോജു തന്നെയാണ്.
ജോജു നായകനായി അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രത്തിന്റെ ക്യാമറാമാനായ വിജയ് ആണ് ചിത്രത്തിന്റെ പുതിയ ക്യാമറാമാൻ. 60 ദിവസത്തോളം ചിത്രീകരണം ബാക്കി നില്‍ക്കെയാണ് വേണുവിനെ മാറ്റിയിരിക്കുന്നത്. പുതിയ ക്യമറാമാന്റെ നേതൃത്വത്തില്‍ സിനിമയുടെ ചിത്രീകരണം പുനരാംഭിച്ചിട്ടുണ്ട്.
അതേ സമയം, താൻ താമസിച്ചിരുന്ന ഹോട്ടലിൽ ഗുണ്ടകൾ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാണിച്ച് വേണു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉടൻ നഗരം വിട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരമറിയും എന്നുമായിരുന്നു ഭീഷണി. തൃശ്ശൂർ പൊലീസ് ഹോട്ടലിലേക്കെത്തിയ ഫോൺ കോളുകൾ എല്ലാം പരിശോധിച്ചു വരികയാണ്.
വേണുവിനു മുഴുവൻ പ്രതിഫലവും നൽകിക്കഴിഞ്ഞുവെന്നാണ് സിനിമയുടെ ഭാഗത്ത് നിന്നുള്ളവരുടെ വാദം. 60 ദിവസത്തെ ചിത്രീകരണം ബാക്കി നിൽക്കെയാണ് ഛായാഗ്രാഹകനെ മാറ്റാനുള്ള തീരുമാനം. തനിക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രശ്നം സൃഷ്ടിച്ചതിനാലാണ് വേണുവിനെ മാറ്റാനുള്ള തീരുമാനമെടുത്തത് എന്നാണ് ജോജുവിന്റെ വാദം.